പുസ്തകം 1, ലക്കം 1 (പൈലറ്റ് ഇഷ്യൂ)
Powered by Blogger.

പുതിയ രചനകള്‍

Showing posts with label ima. Show all posts
Showing posts with label ima. Show all posts

ആമുഖം : ഇമ ചിമ്മി തുറക്കുമ്പോള്‍


http://www.ema-sika.blogspot.in

ലയാളത്തിന്റെ '' ആയെഴുത്തിനോട്'' മത്സരിച്ചുകൊണ്ട് സ്വന്തം കാലില്‍ നില്‍ക്കാന്‍ ''ഈയെഴുത്ത് '' ശ്രമം തുടങ്ങിയിട്ട് കുറേ നാളായല്ലോ. ബ്ലോഗിംഗില്‍ തുടങ്ങി ഫേസ്ബുക്കിലൂടെ ഇന്റര്‍നെറ്റില്‍ നമ്മുടെ മലയാളം നിറയുകയാണ്. അതോടൊപ്പം തന്നെ ഓണ്‍ലൈന്‍ മാഗസിനുകള്‍ ഇ മലയാളിയുടെ വായനാപട്ടികയില്‍ ഇടംപിടിച്ചിട്ട് കുറേ കാലമായി.  
ബ്ലോഗിംഗ് ആത്മാവിഷ്‌കാരത്തിന്റെ ഒരു ആകാശസാദ്ധ്യതയായിരുന്നു. ഫേസ്ബുക്ക് പേജുകളും ഇന്‍ഡക്സിംഗ് ഇല്ല എന്നത് ഒഴിവാക്കിയാല്‍ ഒരുതരം ബ്ലോഗുകള്‍ തന്നെയായാണ് എഴുത്തുകാര്‍ കണക്കാക്കി വരുന്നത്. സര്‍വ്വതന്ത്രസ്വതന്ത്രമായ ബ്ലോഗ് ആകാശത്ത് പട്ടം പോലെ പാറിപ്പറന്നു നടക്കുന്ന ബ്ലോഗര്‍മാര്‍ക്ക് നിയന്ത്രണത്തിന്റെതായ ഒരു നൂല്‍ച്ചരട് കെട്ടുകയാണ് ഓണ്‍ലൈന്‍ മാഗസിനുകള്‍ ചെയ്യുന്നത്. ഒരു എഡിറ്ററുടെ കത്രികയാണ് ബ്ലോഗ് പോസ്റ്റുകളില്‍ നിന്ന് ഓണ്‍ലൈന്‍ മാഗസിനുകളെ വ്യത്യസ്തമാക്കുന്നത്. 
courtesy: industryleadersmagazine.com

മുഖപുസ്തകം ഒരു നീരാളിയെപ്പോലെ ട്വിറ്ററിനെയും ടംബ്ലറിനെയും ബ്ലോഗ്ഗറിനെയും വേര്‍ഡ് പ്രസ്സിനെയും ധൃതരാഷ്ട്രാലിംഗനത്തില്‍ അമര്‍ത്തുമെന്ന് തോന്നിയെങ്കിലും വീണ്ടും വായനയുടെ മുന ബ്ലോഗുകളിലേക്കും ഓണ്‍ലൈന്‍ മാസികകളിലേക്കും നീളുന്നു എന്നത് ശുഭോദര്‍ക്കമായ കാര്യമായി പല ഓണ്‍ലൈന്‍ എഴുത്തുകാരും അഭിപ്രായപ്പെടുന്നുണ്ട്. 

ള്‍ട്ട് ഓഫ് ദി ഡെഡ് കൗ ആണ് ആദ്യത്തെ ഓണ്‍ ലൈന്‍ മാഗസിന്‍ എന്ന് കരുതപ്പെടുന്നുണ്ടല്ലോ. 1984ലായിരുന്നു ഇത് പ്രസിദ്ധീകരിച്ചത്. പുഴ ഡോട്ട് കോം  (1998) മലയാളത്തിലെ ആദ്യകാല ഓണ്‍ലൈന്‍ മാഗസിന്‍ ആയിരുന്നു. അതുപോലെ ഹരിതകവും. ബ്ലോഗുകളുടെ പൂക്കാലത്തിനുശേഷം മലയാളത്തില്‍ ധാരാളം ഓണ്‍ലൈന്‍ മാഗസിനുകള്‍ ഉണ്ടായെങ്കിലും പലതും അകാലത്തില്‍ ചരമമടഞ്ഞുപോയി. കഴിഞ്ഞ വര്‍ഷം ഏകദേശം മുന്നൂറ്റിയിരുപതോളം വിവിധ വിഭാഗത്തിലുള്ള മലയാളം ഓണ്‍ലൈന്‍ മാസികകള്‍ ഉണ്ടായിരുന്നു എന്ന് ഒരു കണക്ക് കണ്ടിരുന്നു. ഇന്ന് അവയില്‍ പലതും അപ്‌ഡേഷന്‍ നടക്കാത്ത അവസ്ഥയില്‍ ആണ്. പല ഓണ്‍ലൈന്‍ മാസികകളും വാര്‍ത്താ മാസികകള്‍ മാത്രമാണ്. പൊതുവായ മാസികകളില്‍ നിലവിലുള്ളവ കുറേയെണ്ണം വളരെ നല്ല നിലവാരം പുലര്‍ത്തുന്നുണ്ട്.  അതുപോലെ പല അച്ചടി മാസികകള്‍ക്കും അവരുടെ സ്‌കാന്‍ഡ് വേര്‍ഷന്‍ ഇ മാസികകള്‍ ഉണ്ട്. ചില മാസികകള്‍ ശരിക്കുമുള്ള പ്രിന്റഡ് മാസികകള്‍ പോലെ സാങ്കേതികവിദ്യ ഉപയോഗിച്ചു പേജുകള്‍ ശബ്ദത്തോടെ മറിക്കാന്‍ കഴിയുന്ന രീതിയില്‍ ഉള്ള നല്ല ലേ ഔട്ട്‌ ഉള്ള ഫ്ലാഷ് പേജുകള്‍ ആണ്. 

മുഖപുസ്തകത്തിലും ബ്ലോഗുകളിലും വരുന്ന രചനകളേക്കാള്‍ ഒരല്‍പ്പം കൂടി നിലവാരം ഓണ്‍ലൈന്‍ മാസികകളില്‍ വരുന്നവയില്‍നിന്ന് വായനക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്.
നവാഗതയായ '' ഇമ '' എന്ന ഈ ഇ-മാസിക എഴുത്തിനെയും വായനയെയും ഗൗരവമായി കാണുന്ന ചുരുക്കം എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും വേണ്ടിയുള്ളതാണ്. പ്രതിഭാധനരായ എഴുത്തുകാര്‍ക്കും ഗൗരവദൃഷ്ട്യാ ആസ്വദിക്കുന്ന വായനക്കാര്‍ക്കും വേണ്ടത്ര പ്രാധാന്യം നല്‍കുക എന്നതാണ് ഉദ്ദേശ്യം. നവാഗതപ്രതിഭകള്‍ക്ക് മുന്‍ഗണന നല്‍കുക എന്നതും. മൗലികമായ രചനകള്‍ പ്രസിദ്ധീകരണത്തിന് നല്‍കാനുള്ള ലിങ്ക് ഹോം പേജില്‍ മെനുവില്‍ ഉണ്ട്. 
റ്റു ഓണ്‍ലൈന്‍ മാസികകളെയും പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി  മലയാളത്തിലെ പ്രധാനപ്പെട്ട ഓണ്‍ലൈന്‍ മാസികകളുടെ അപ്‌ഡേറ്റഡ് ആര്‍ട്ടിക്കിളുകള്‍ അതാതു സമയം തന്നെ വരുന്ന ഒരു അഗ്രിഗേറ്റര്‍ കൂടി ആണ് ഇമ. മലയാളത്തില്‍ ഇതാദ്യമായാണ് ഒരു ഓണ്‍ലൈന്‍ മാസിക അഗ്രിഗേറ്റര്‍ ഉണ്ടാകുന്നത്. ഇതില്‍ ഉള്‍പ്പെടുത്താനുള്ള മറ്റു ഇ മാസികകള്‍ നിങ്ങള്ക്ക് നിര്‍ദ്ദേശിക്കാവുന്നതാണ്.  വായനക്കാരില്‍ നിന്നും എഴുത്തുകാരില്‍ നിന്നും എഡിറ്റര്‍മാരില്‍ നിന്നും ഹൃദയപൂര്‍വ്വമായ സഹകരണം പ്രതീക്ഷിക്കുന്നു.
ഇമയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം  താഴെ രേഖപ്പെടുത്തുമല്ലോ.



ഇ - വായന : അജിത് കുമാര്‍

അജിത് കുമാര്‍
നുഷ്യനും മൃഗങ്ങളും തമ്മിലുള്ള അടിസ്ഥാനപരമായ പ്രധാന വ്യത്യാസം ചിന്തിയ്ക്കാനുള്ള കഴിവാണ്. എന്നാല്‍ ഒരു മനുഷ്യന്റെ ചിന്ത മറ്റൊരാളിലേയ്ക്ക് പകരുന്നതെങ്ങനെ? അവിടെയാണ് എഴുത്തും വായനയും കടന്നുവരുന്നത്. ചില മൃഗങ്ങള്‍ അവയുടെ ബുദ്ധിവികാസം അനുസരിച്ച് ഒരു പരിധി വരെ ചിന്തിയ്ക്കുന്നുണ്ട്. എന്നാല്‍ ആ ചിന്ത അവര്‍ പകരുന്നത് പ്രകൃതിദത്തമായ ചില സംവേദനമാര്‍ഗങ്ങളുപയോഗിച്ചുകൊണ്ടാണ്. എത്ര ബുദ്ധിയുള്ള മൃഗങ്ങളായാലും എഴുത്ത്, വായന എന്ന സ്റ്റേജിലേയ്ക്ക് ഒരു പ്രവേശനവുമില്ല അവയ്ക്ക്. എന്നാല്‍ മനുഷ്യന്‍ ഉല്പത്തികാലം മുതല്‍ ചിന്തിയ്ക്കയും ആദ്യം പാറകളിലും വന്മരങ്ങളിലും പ്രകൃത്യാലുള്ള ചുവരുകളിലും ചിത്രങ്ങളെഴുതി അവയില്‍ കൂടി ആശയപ്രതിഫലനം നടത്തുകയും പിന്നെ ഭാഷയും ലിപിയും ഉരുവാകുകയും ചര്‍മ്മലിഖിതങ്ങളും പാപ്പിറസ് ചെടിയുടെ താളുകളിലും ആ ലിപികള്‍ രേഖപ്പെടുത്തുകയും ചെയ്തു. മനുഷ്യന് ചിന്തിയ്ക്കാതിരിയ്ക്കാന്‍ സാദ്ധ്യമല്ല. അവന് എഴുതാതിരിയ്ക്കുവാനും വായിയ്ക്കാതിരിക്കുവാനും സാദ്ധ്യമല്ല. എഴുത്തിനെ, അക്ഷരങ്ങളെ അടക്കുവാനും ബന്ധിക്കുവാനും കൊല്ലുവാനും ഈ കാലം വരെ എത്ര അധികാരങ്ങളും കോട്ടകളും ചെങ്കോലുകളും പ്രയത്നിച്ചിരിയ്ക്കുന്നു. എന്നാല്‍ അതെല്ലാം അതിജീവിച്ച് അക്ഷരങ്ങള്‍ പിറന്നുകൊണ്ടേയിരുന്നു. അക്ഷരങ്ങള്‍ വിപ്ലവങ്ങള്‍ക്ക് വിത്തുപാകി, അക്ഷരങ്ങള്‍ സാധാരണക്കാരെ മഹാന്മാരാക്കി, അക്ഷരങ്ങള്‍ അസാദ്ധ്യമായ ലക്ഷ്യങ്ങള്‍ ഭേദിച്ചു. ശാസ്ത്രത്തിന്റെ അഭൂതവും ജനകീയവുമായ വളര്‍ച്ച നമ്മുടെ വായനയുടെ ഗതിരീതികളും സ്വഭാവവും മാറ്റി.

കുറഞ്ഞ വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളു അക്ഷരങ്ങള്‍ കടലാസില്‍ നിന്ന് കമ്പ്യൂട്ടറിലേയ്ക്ക് കൂട് മാറിയിട്ട്. എങ്കില്‍ പോലും കടലാസില്‍ വായിയ്ക്കുന്നതിനെക്കാള്‍ അധികം അക്ഷരങ്ങള്‍ വായിയ്ക്കപ്പെടുന്നത് ഇന്ന് സൈബര്‍ സ്ക്രീനില്‍ ആണ്. ഏതു വിഷയത്തിലും ഗുണദോഷങ്ങള്‍ അടങ്ങിയിരിക്കുന്നതുപോലെ ഇ-വായനയും ഗുണദോഷസമ്മിശ്രമാണ്. കൈവിരല്‍ത്തുമ്പത്ത്, ഏതാനും ക്ലിക്കുകള്‍ക്കപ്പുറത്ത് വായനാവിഷയം ലഭിക്കുന്നു, തേടി ഇറങ്ങി നടക്കേണ്ടുന്ന ആവശ്യമില്ല. സ്റ്റോറേജ് എന്ന ഒരു പ്രശ്നമില്ല, ഇന്റര്‍നെറ്റ് കണക്ഷനുണ്ടെങ്കില്‍ ഒരു വായനാപ്രപഞ്ചത്തിലേയ്ക്ക് തന്നെ പ്രവേശിക്കാം, പുസ്തകങ്ങള്‍ക്ക് വലിയ വില കൊടുക്കുന്നതുപോലെ ചെലവില്ലാതെ വായിയ്ക്കാം, എളുപ്പത്തില്‍ കൈമാറ്റം ചെയ്യാം, പുസ്തകം ഒരാള്‍ക്ക് കൊടുത്താല്‍ പിന്നെ അത് മടക്കിക്കിട്ടിയാല്‍ മാത്രമേ നമ്മുടെ അലമാരയില്‍ കാണുകയുള്ളു. എന്നാല്‍ ഇവിടെ ആ പ്രശ്നമില്ല. കൈവെള്ളയില്‍ ഒതുങ്ങുന്ന ഉപകരണങ്ങളില്‍ ആയിരക്കണക്കിനു പേജുകള്‍ സൂക്ഷിയ്ക്കാം എന്ന് തുടങ്ങി ഗുണഗണങ്ങള്‍ അനേകം. ഇ-വായനയിലെ ഏറ്റവും നഷ്ടമായി പറയപ്പെടുന്നത് പുസ്തകങ്ങള്‍ വായിയ്ക്കുമ്പോള്‍ ലഭിച്ചിരുന്ന അനുഭൂതിയില്ലായ്മയെപ്പറ്റിയാണ്. എന്നാല്‍ അത് മുമ്പ് പുസ്തകങ്ങള്‍ വായിച്ച് ശീലിക്കുന്നവരെ മാത്രം ബാധിയ്ക്കുന്ന ഒരു കാര്യമല്ലെ? 

ന്യൂ ജനറേഷന്‍ പുസ്തകവായനയില്‍ പണ്ടുള്ളവരുടെ അത്ര താല്പര്യം കാണിക്കുന്നില്ല എന്നുള്ളതൊരു വസ്തുതയാണ്. മുമ്പ് ചെയ്ത് അനുഭൂതിയാസ്വദിച്ചവരല്ലാത്തതുകൊണ്ട് അവര്‍ക്ക് ഈവക പ്രശ്നങ്ങളൊന്നും ഒരു പ്രശ്നമായി തോന്നാന്‍ ഇടയില്ല. എന്നാല്‍ അതിനെക്കാള്‍ പ്രധാനമായൊരു ദോഷം നമ്മുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. വായനയില്‍ ഏറ്റവും അധികം അദ്ധ്വാനിക്കുന്നത് നമ്മുടെ കണ്ണുകളാണല്ലോ. വായനയുടെ രസത്തില്‍ മണിക്കൂറുകളോളം ചിലപ്പോള്‍ കമ്പ്യൂ‍ട്ടറിനു മുന്നില്‍ ഇരുന്നെന്ന് വരും. അതിനോടനുബന്ധിച്ചുള്ള ആരോഗ്യപ്രശ്നങ്ങള്‍, പുറം വേദന, തലവേദന, കണ്ണുവീക്കം, കണ്ണിലെ നിര്‍ജലീകരണം, ഇവയൊക്കെ വരാന്‍ സാദ്ധ്യത വളരെയാണ്. നാം സാധാരണ സമയത്തെക്കാള്‍ മൂന്നിലൊന്ന് പ്രാവശ്യം മാത്രമെ കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ മിഴി ചിമ്മാറുള്ളു എന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ള വസ്തുതയാണ്. അതിനാല്‍ ഇ-വായനയില്‍ ഇടയ്ക്കിടയ്ക്ക് കണ്ണുകള്‍ക്ക് അല്പം വിശ്രമം അനിവാര്യമാണ്. ഇനി വരുന്ന കാലം പുസ്തകങ്ങള്‍ക്ക് ഇന്നുള്ള പ്രാമുഖ്യവും അല്പാല്പം കുറഞ്ഞുവരികയും ഇ-വായന അധികരിക്കുകയും ചെയ്യും. അപ്പോഴും നമുക്ക് സന്തോഷിക്കാന്‍ വകയുണ്ട്. വായന മരിക്കുന്നില്ല. അത് കാലാനുസൃതമായ പുതിയ വേഷത്തില്‍ പുനര്‍ജനിക്കുന്നു.

എഴുത്ത് : എം.കെ.ഖരീം


M.K.Khareem
വിടെ എഴുതുന്നു എന്നതിൽ കഴമ്പില്ല എന്തെഴുതുന്നു എന്ന് മാത്രം നോക്കുക. അതല്ലാതെ പ്രിന്റ് മീഡിയ ഇ-മീഡിയ എന്ന തരത്തിൽ എഴുത്തിനെയോ എഴുത്തുകാരെയോ തരം തിരിക്കുന്നത് ശരിയല്ല. തികച്ചും അസുഖകരമായൊരു കാലത്തുകൂടെയാണ് ഇന്ന് ലോകം കടന്നുപോകുന്നത്. ജാതിമത വർഗീയത, മത സാമ്രാജ്യത്വ ഭീകരതയും കൊണ്ട് ഇരുൾവീണ അന്തരീക്ഷമാണ് അടുത്ത തലമുറയെ വരവേൽക്കാൻ, അല്ലെങ്കിൽ വിഴുങ്ങാൻ കിടക്കുന്നത്. എന്നാൽ അതു കണ്ടില്ലെന്ന് നടിച്ചുകൊണ്ടാണ് എഴുത്തുകാരിൽ സിംഹഭാവവും നിലകൊള്ളുന്നത്. പലർക്കും എഴുത്ത് സ്വാർത്ഥമായ എന്തെങ്കിലും നേടാനുള്ള വഴിയാണ്. താൻ അംഗീകരിക്കപ്പെടണം എന്ന തലത്തിൽ നിന്നും സമൂഹത്തിലേക്ക് താൻ കൊളുത്തുന്ന വെളിച്ചം ലോകം മുഴുക്കെ പരക്കണം എന്നൊരു ചിന്തയല്ലേ വളരേണ്ടതെന്ന് ഓർക്കാതെയല്ല.


ഇ-മീഡിയ എഴുത്തുകാർക്ക് സ്വതന്ത്രമായി എഴുതാനുള്ള ലോകമാണ് ഒരുക്കിയിരിക്കുന്നത്. പ്രിന്റ് മീഡിയയിലെ പോലെ ക്ലിക്കുകൾ കൈകടത്തുന്നില്ല. ഇനി കൂട്ടമായി എതിർത്താൽ പോലും സ്വന്തമായി ഒരു ബ്ലോഗുണ്ടാക്കി എഴുതികൊണ്ടിരിക്കുകയുമാവാം. പണം മുടക്കിയോ അല്ലാതെയോ ഇ-മാഗസിനുകൾ ഉണ്ടാക്കാം. നല്ലത് വച്ചുണ്ടാക്കിയാൽ വിശക്കുന്നവർ എത്തുക തന്നെ. എന്നാലും പ്രചരണം അനിവാര്യമാണ്. തേനിരിക്കുന്ന ഇടം തേനീച്ചൾക്ക് വഴിപറഞ്ഞുകൊടുക്കേണ്ടെങ്കിലും നല്ല അക്ഷരങ്ങൾ ഇരിക്കുന്ന ഇടങ്ങൾ വായനക്കാരുടെ ശ്രദ്ധയിൽ എത്തിക്കേണ്ടതുണ്ട്. നല്ലൊരു വായനക്കാരിൽ എത്താനാവണം എഴുത്തുകാരും ഉത്സാഹിക്കേണ്ടത്..

എഴുത്ത് എന്നത് പ്രിന്റ്‌ മീഡിയ, ഇലക്ട്രോണിക് മീഡിയ എന്നീ നിലകളിൽ തിരിഞ്ഞാൽ പോലും കൂടുതൽ വായനാ സൗകര്യം ലഭിക്കുന്നുണ്ട്. നീണ്ട എഴുത്തുകൾ ഇ-ഇടത്ത് കൂടുതൽ വായിക്കപ്പെടുന്നില്ലെന്നത് നേര്. എങ്കിൽ തന്നെ പ്രിന്റിടത്തേക്കാൾ വായന ഇ-ഇടത്തെന്ന് പറയാതെവയ്യ! എഴുത്തും വായനയും സജീവമായിരുന്ന കാലത്താണ് ഞാൻ ഭ്രാന്താലയത്തിൽ നിന്നും കരകയറിയതെന്ന് ഓർക്കാം. എന്നാലിന്ന് ഇരുട്ടിൽ നിന്നും ഇരുട്ടിലേക്ക് കൂപ്പു കുത്തുന്നത് കാണാനാവുന്നു. അതിനർഥം ശരിയായ വായന നടക്കുന്നില്ല എന്നോ തെറ്റ് വായിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നോ ആവാം...

ഏതാനും അക്ഷരങ്ങൾ കൊണ്ടുള്ള പലഹാരം ഉണ്ടാക്കൽ മാത്രമോ രചന. ഭക്ഷണത്തിൽ മായമെന്നതുപോലെ തന്നെ പാകപ്പെടുത്തലിൽ മായമുണ്ടോ എന്ന് എത്ര പേര്‍ ചികഞ്ഞു നോക്കുന്നുണ്ട്. അക്ഷരം സത്യമാണെന്നിരിക്കെ അതെ അക്ഷരങ്ങൾ കൊണ്ട് നുണ വച്ച് വിളമ്പുന്ന ലോകം. അത് ആഗോളീകരണം, അല്ലെങ്കിൽ നവകോളനിവൽകരണ കാലത്ത് ഏറ്റവും കൂടുതൽ പ്രയോഗിക്കപ്പെടുന്നു. നുണകളുടെ അങ്ങാടിയിലൂടെ മനുഷ്യരെ ചലിപ്പിച്ചു ഇടുങ്ങിയ ചിന്താഗതിയിലേക്കും, അവിശ്വാസത്തിലേക്കും നയിക്കുന്നു.

അവിശ്വാസം എന്ന് പറയുന്നത് അത് ദൈവ നിരാസമോ, മത നിരാസമോ അല്ല. അയൽക്കാരനെ, സ്വന്തം സഹോദരനെ പോലും അവിശ്വസിക്കാന്‍ പ്രാപ്തരാക്കുകയാണ് നവകോളനി സൈദ്ധാന്തികർ‍. അങ്ങനെ ഒരു അവിശ്വാസത്തിലൂടെ കൊണ്ടുപോയി ഭയം എന്ന വ്യാധിയിലേക്ക് എറിയുന്നു. ഇവിടെയാണ് കലഹവും കലാപവും ഉണ്ടാക്കപ്പെടുന്നത് . അത് തന്നെയാണ് സാമ്രാജ്യത്വ ശക്തികൾ ലക്ഷ്യമിടുന്നത്. ഏതൊരു അശാന്തിക്കും യുദ്ധത്തിനും കാരണം നുണയുടെ പ്രചാരണമാണ്. എതൊരു യുദ്ധത്തിലേക്കും നയിക്കുന്നതും അതേ നുണകൾ‍.

മാധ്യമങ്ങളും സാമ്രാജ്യത്വ ദല്ലാളുമാരും ചേർന്നുള്ളൊരു കൂട്ടുകെട്ട് മനുഷ്യനെ ഭ്രാന്താലയത്തിലേക്ക് ചവിട്ടിതാഴ്ത്തുകയാണ്. അതിനെ ചെറുക്കാൻ എഴുത്തിനും വായനക്കും കഴിയണം. ധർമ്മത്തെ വീണ്ടെടുക്കാൻ അക്ഷരങ്ങൾക്ക് മാത്രമേ കഴിയൂ.. എഴുത്തുകാർ അധികാരകേന്ദ്രങ്ങളുടെ മൂടുതാങ്ങികൾ ആവരുത്. രാജാവ് നഗ്നനെന്ന് വിളിച്ചു പറയുന്നവർക്ക് പട്ടുംവളയും ലഭിക്കില്ല. പട്ടും വളയുമാവരുത് എഴുത്തുകാരുടെ ലക്ഷ്യം. അവർ ജീവിക്കുന്ന കാലത്തെ രേഖപ്പെടുത്തി ദേശത്തെ അഴുക്കു നീക്കി ധർമ്മം സ്ഥാപിക്കാൻ ശ്രമിക്കണം. അതാണ് കലാസാഹിത്യകാരിൽ നിന്നും പ്രകൃതി ആവശ്യപ്പെടുന്നതും...

മാനവികതയിലേക്കുയരുന്ന മതവിശ്വാസം : ടി.ആര്‍ സുബ്രഹ്മണ്യന്‍

സുബ്രഹ്മണ്യന്‍ ടി.ആര്‍
ഫ്രഞ്ചുവിപ്ലവവും അമേരിക്കന്‍ ആഭ്യന്തരയുദ്ധവുമൊക്കെ നടത്തി വിജയമാഘോഷിച്ച വ്യാവസായിക വിപ്ലവത്തിന്റെ തേരോട്ടം, സമാനമായ രീതിയില്‍ ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളിലും നടത്താനായില്ല. അതിനാലാണ് ചത്ത പശുവിന്റെ തൊലിയുരിഞ്ഞ ദളിതനെ ജീവനോടെ തൊലിയുരിയുന്ന വാര്‍ത്ത ഇന്ത്യന്‍ ദിനപത്രങ്ങളില്‍ ഇന്നും കാണപ്പെടുന്നത്. മുതലാളിത്തവ്യവസ്ഥ പൂര്‍ണമായ തോതില്‍ വികസിക്കണമെങ്കില്‍ ഫ്യൂഡലിസത്തിന്റെ , അതിന്റെ ഭാഗമായ ജാതി,മത ചിന്തകളുടെ വേരറുക്കണമായിരുന്നു. വ്യാവസായിക യുഗത്തിന്റെ തന്നെ സന്തതികളായ കേവലയുക്തിവാദികളുടെ നീണ്ട നിര ഇന്ത്യയെ പോലുള്ള രാജ്യങ്ങളില്‍ ഉയര്‍ന്നു വരാതിരുന്നത്, വ്യാവസായിക വിപ്ലവത്തിന് ഒഴിച്ചുകൂടാനാകാത്ത ബൌദ്ധികമായ അടിത്തറ പാകുന്നതിന് തടസ്സമായി. നമുക്ക് ശ്രീ നാരായണ ഗുരു മുതല്‍ അംബേദ്‌കര്‍ വരെയുള്ള സാമൂഹ്യ പരിഷ്കര്‍ത്താക്കളെകൊണ്ട് തൃപ്തിയടയേണ്ടിവന്നു.
ഇതൊരു പൊതുവായ വിലയിരുത്തലാണെങ്കിലും മാറ്റത്തെ നമുക്ക് ബലം പ്രയോഗിച്ച് മാറ്റിനിര്‍ ത്താനാകില്ല എന്നതാണ് വാസ്തവം. നമ്മുടെ പ്രത്യക്ഷ അറിവിനെ അറിയിക്കാതെയും അത് അതിന്റെ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കും. അതുകൊണ്ടാണല്ലോ പറയനും പുലയനും ബ്രാഹ്മണനുമൊക്കെ ഒന്നിച്ചു യാത്രചെയ്യാനാകുന്ന ബസ്സുകളും വിമാനങ്ങളുമൊക്കെ വ്യവസായശാലകളില്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. നമ്പൂതിരി പല്‍പ്പൊടിയും ബ്രാഹ്മിന്‍സ് ഹോട്ടലുമൊക്കെ നാട്ടില്‍ സുലഭമെങ്കിലും അവ ഏതെങ്കിലും സമുദായങ്ങള്‍ക്ക് മാത്രമല്ല എന്നും നമ്മുടെ മനസ്സിലെ ഇനിയും ശുദ്ധീകരിക്കാത്ത ഫ്യൂഡലിസത്തിന്റെ അവശിഷ്ടങ്ങളെ ലാഭപ്രേരിത വ്യവസ്ഥയില്‍ ഉപയോഗപ്പെടുത്തുക മാത്രമാണ് അതെന്നും നമുക്കറിയാം. ക്രിസ്ത്യാനിക്കോ നായര്ക്കോ മാത്രമായി വ്യവസായി സോപ്പുണ്ടാക്കുന്നില്ല എന്നത് മുന്‍ വ്യവസ്ഥയില്‍ നിന്നും വ്യാവസായിക യുഗത്തിന് ഉള്ള ഗുണപരമായ മാറ്റം തന്നെയാണ്‌.


യൂറോപ്യന്‍ കൊളോണിയലിസത്തോടൊപ്പം യാത്രചെയ്തിരുന്ന ക്രിസ്ത്യാനിറ്റിയുടെ നേര്‍ പകര്‍പ്പല്ല ഇന്നത്തെ ക്രിസ്ത്യീയ സഭകള്‍ . മാറ്റത്തിന്റെ കൊടുങ്കാറ്റ് ആഞ്ഞു വീശിയത് ലാറ്റിനമേരിക്കന്‍ സഭകളിലാണ്. പല പഴയ സങ്കല്‍പ്പങ്ങളും ആ കാറ്റില്‍ പറന്നുപോയി. വിമോചന ദൈവശാസ്ത്രക്കാരുടേത് പാപ വിമോചന പത്രികയുടെ ( indulgence salvation ) കാലഘട്ടത്തിന് നേര്‍ വിപരീതമായ ചിന്തയാണ്. "Sin is not considered as an individual, private, or merely interior reality. Sin is regarded as a social, historical fact, absence of brotherhood and love in relationship among men." പഴയ കണ്ണടകള്‍ മാറ്റി വച്ച് Bible വായിക്കണമെന്ന് ആവശ്യപ്പെടുന്ന അവര്‍ സാമൂഹ്യ അസമത്വത്തിനെതിരായ പോരാട്ടം, ദൈവത്തിന്റെ സന്നിധി തേടിയുള്ള പോരാട്ടമാണെന്ന് വിശ്വസിക്കുന്നു. അനേക നൂറ്റാണ്ടോളം സാമൂഹ്യ മാറ്റത്തിന് കുരിശ്ശായി മാറിയ കുരിശ്ശ് ഏന്തുന്നത് ഇനിമേല്‍ സാമൂഹ്യ മാറ്റത്തിന് വേണ്ടിയാണ് എന്നതാണ് കഴിഞ്ഞ നൂറ്റാണ്ടില്‍ നാം ദര്‍ശിച്ച മാറ്റങ്ങളില്‍ പ്രധാനമായത്.

courtesy: 303magazine.com

മതങ്ങള്‍ തമ്മിലുള്ള സൌഹാര്‍ദ്ദം സാദ്ധ്യമാണോ എന്ന വലിയ സമസ്യക്ക് ഉത്തരം തേടുന്നതിനു മുമ്പ് മതവിശ്വാസികളായ മനുഷ്യര്‍ തമ്മില്‍ സൌഹൃദമായാലെന്താ എന്ന തികച്ചും പ്രായോഗികമായ ചെറിയ ചോദ്യത്തിന് ഉത്തരം കാണേണ്ടിയിരിക്കുന്നു. എല്ലാ മതങ്ങളും അവ രൂപവല്‍ക്കരിച്ച കാലഘട്ടത്തില്‍ നിന്നും വളരെ മാറിപോയിരിക്കുന്നു. മതങ്ങളെ അടിസ്ഥാനമാക്കി ഭരണം നടത്തുന്ന രാജ്യങ്ങളില്‍ പോലും ആ മാറ്റം വ്യക്തമാണ്. ഇത്തരം പുതിയ സാഹചര്യങ്ങളാണ് മതത്തിനു പകരം മനുഷ്യത്വത്തിനു പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പുതിയ ചിന്തകള്‍ ഉയര്ന്നുവരേണ്ടത്.

സാഗരങ്ങളില്‍ മുത്തും രത്നവുമുള്‍പ്പെടെ സര്‍വ്വം സുലഭം. അതില്‍നിന്നും നാം തിരഞ്ഞെടുത്തു ഉപയോഗപ്പെടുത്തുന്നത് ഏതാണ് എന്നതാണ് വിഷയം. ഭീകരവാദികള്‍ ശത്രുക്കളുടെ കഴുത്തറുക്കുമ്പോള്‍ ഉരുവിട്ടുകൊണ്ടിരുന്നത് വിശുദ്ധ വാചകങ്ങളായിരുന്നു. "ഭൂമിയില്‍ കുഴപ്പമുണ്ടാക്കി നാശകാരികളായി തീരരുത് " എന്നതും അതെ വിശുദ്ധ ഗ്രന്ഥത്തിലെ വാചകങ്ങളാണ്. അവിടെയാണ് തിരഞ്ഞെടുപ്പിന്റെ (വ്യാഖ്യാനത്തിന്റെ ) പ്രാധാന്യമേറുന്നത്. മതവും വിശ്വാസവും സാമൂഹ്യ യാഥാര്‍ത്യങ്ങളാണ് എന്നിരിക്കെ, വിശ്വാസികളെ തിരഞ്ഞുപിടിച്ച് അടച്ചാക്ഷേപിക്കാതെ വിശ്വാസങ്ങളിലെ ഗുണപരമായ വശങ്ങളെ തിരിച്ചറിഞ്ഞ് അവ പ്രോത്സാഹിപ്പിക്കപ്പെടുകയാണ് വേണ്ടത്.

മതത്തിന്റെ പേരില്‍ കൈകാലുകള്‍ വെട്ടുന്നതിനെ അനുകൂലിക്കുന്നവരും രണ്ടും നാലും കെട്ടുന്നവരും ഇന്നു വളരെ കുറച്ചു മാത്രമാണ് എന്ന് പറയാം. അതുപോലെതന്നെ കല്യാണം വഴി വിദേശത്തേക്ക് പെണ്‍കുട്ടികളെ 'കയറ്റി അയക്കുന്നതിനെ' എതിര്‍ക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. മതപരമായ ചില ആചാരങ്ങളെ അനുകൂലിക്കുന്ന ചിലര്‍ അനുകൂലിക്കുന്നത് ആ ആചാരങ്ങളെയല്ല എന്നും അത് ആചരിക്കാനുള്ള അവരുടെ സ്വാതന്ത്ര്യത്തെയാണ് എന്നും തിരിച്ചറിയപ്പെടണം. മതത്തിന്റെ ലേബലില്‍ എന്തും നടത്താമെന്ന പഴയ കാഴ്ചപ്പാട് ചോദ്യം ചെയ്യുന്ന പുതിയ കാലത്തിലെ വിശ്വാസികളുടെ മതവിശ്വാസത്തെ ചോദ്യം ചെയ്യേണ്ടതില്ല, കാരണം അത് പുതിയ കാലത്തിനു അനുസൃതമായി രൂപപ്പെടുത്തിയവയാണ് എന്നതുതന്നെ.

അന്ധമായ - കേവലമായ - യുക്തിവാദം ഗുണത്തെക്കാളേറെ ദോഷമാണ് പലപ്പോഴും വരുത്തിവയ്ക്കാറുള്ളത്. വിഡ്ഢിയായ ആസ്തികനേക്കാള്‍ ബുദ്ധിമാനായ നാസ്തികനെയാണ് എനിക്കിഷ്ടം എന്ന് പറഞ്ഞത് വിവേകാന്ദസ്വാമികളാണ്. പക്ഷേ കേവലമായ മതവിരുദ്ധതയെക്കാള്‍ സര്‍ഗാത്മകമായ മതവിശ്വാസമാണ് ഇഷ്ടപ്പെടുന്നതെന്ന ശ്രീ. കെഇ എന്‍ ന്റെ വാക്കുകള്‍ക്കാണ് നിലവില്‍ പ്രസക്തിയേറുന്നതെന്നു തോന്നുന്നു. മനുഷ്യത്വരഹിതമായ അവസ്ഥയോടുള്ള പ്രതിഷേധത്തില്‍ വിശ്വാസികളെകൂടി കണ്ണിചേര്‍ക്കേണ്ടതായിട്ടുണ്ട്. എങ്കിലേ ആ കണ്ണികള്‍ ബലവത്താകൂ.

വഴികള്‍ : പവിത്രന്‍ തീക്കുനി

Pavithran Theekkuni

ഴയിലേക്ക് പോയ കുട്ടി
പുഴയിലേക്ക് പോയ അമ്മ

കാറ്റിലേക്ക് പോയ വീട്
കാണാതാവുന്ന ഓര്‍മ പോലെ
കാണാനാവുന്ന മട്ടേ,

ഇപ്പോളൊരാള്‍
തെരുവിനെ രണ്ടായി മുറിക്കുന്നു
മുറിഞ്ഞുവീണ തെരുവുകളില്‍
നിലക്കാത്ത വേനല്‍
നിലയ്ക്കാത്ത നിലവിളി
ഒരു കറുത്ത പക്ഷിയുടെ
ചിറകിനടിയില്‍
ഭൂമി ചുരുണ്ടുകിടക്കുന്നു
ഒരു കവിത പിറവി കാക്കുന്നു

ജീവിതം മുഴുവന്‍ മുടന്തുള്ള ഒരാള്‍
തെരുവില്‍
വിശപ്പുകൊണ്ട് ചേര്‍ത്തുതുന്നുന്നു
കവിത കൊണ്ടൊരു ജന്മം
വിശപ്പു കൊണ്ടൊരു ജീവിതം
മഴയും പുഴയും കാറ്റും തിരിച്ചുവരുമോ?
ഒരു കവി നടന്നുപോയ വഴികള്‍ ...


courtesy:modernartimages.com




മ(ര)ണം : Es Satheesan

ഇ.എസ് സതീശന്‍
  • ശുപത്രിക്കിടക്കയില്‍ എല്ലാറ്റിനും ഒരു ചിട്ടയുണ്ട് ഡോക്ടര്‍, മരുന്ന്, ഭക്ഷണം കൃത്യ സമയത്ത് ഉറങ്ങുവാനും ഉണരുവാനും പ്രത്യേക കുത്തിവെയ്പ്പ് മക്കള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ വരുന്നതിനും പോകുന്നതിനുമുണ്ട് സമയനിഷ്ഠ ആരും അധികസമയം തങ്ങില്ല
  • ... ആശുപത്രിക്കിടക്കയില്‍ എല്ലാറ്റിനും ഒരു നനവുണ്ട് പഞ്ഞികൊണ്ടോ വാക്കുകൊണ്ടോ എത്ര തുടച്ചാലും ഒട്ടിനില്‍ക്കുന്ന ഉണങ്ങാത്ത നനവ് ബന്ധങ്ങള്‍ അനുകമ്പയായി സഹതാപമായി കണ്ണിലും കവിളിലും നനയും
    ഇഷ്ടം പ്രകടിപ്പിക്കുവാനും സൗകര്യങ്ങളുണ്ട് മകള്‍ താങ്ങിയിരുത്തുമ്പോഴാണ് നേഴ്സ് പറഞ്ഞത് "വേണ്ടാ അതൊക്കെ ഞങ്ങള്‍ നോക്കിക്കൊള്ളാം" എന്ന് "അച്ഛന്റെ അടുത്തിരിക്കുവാന്‍ പോലും സമ്മതിക്കില്ല" എന്നു പരാതിപ്പെട്ട് അപ്പോള്‍ത്തന്നെ അവളിറങ്ങിപ്പോയി
    ആശുപത്രിക്കിടക്കയില്‍ എല്ലാറ്റിനും ഒരേ മണമാണ് മുറിക്ക് മരുന്നിന്റെ, മരുന്നിന് രോഗത്തിന്റെ.. ഏതു രോഗത്തിനും ഒരേ മണം കൂടാതെ കുറയാതെ അതങ്ങനെത്തന്നെ നില്‍ക്കും ഒരക്ഷരമേറിയാല്‍ മണം മരണമാകുമെന്നാര്‍ക്കാണറിയാത്തത്

    courtesy: arrestedmotion.com

കുഞ്ഞുങ്ങള്‍ : മണീസാരംഗ്

അനാഥം
മണീ സാരംഗ്

നിളയിലെ
മണല്‍ത്തരികള്‍
യത്തീംഖാനയിലെ
പെണ്‍കുട്ടികളാണ്.
ഭംഗിയുള്ള
ചാക്കില്‍ക്കയറ്റി
ആര്‍ക്കുമവയെ
കാടോ
നാടോ
കടലോ കടത്താം !


*
മാലിന്യം


സ്വര്‍ഗ്ഗത്തില്‍
അധികംവരുന്ന
മാലിന്ന്യങ്ങള്‍
ദൈവം
ഭൂമിയിലേക്കിടും,
ഇവിടെ
നാം അവയെ
ആദിവാസികള്‍
എന്ന് പേര് മാറ്റും !

*

കിണ്ടി

ഉമ്മറത്തിരിപ്പുണ്ട്
മുപ്പത്തഞ്ചുകൊല്ലം
അറബിക്ക്
പണയംവെച്ച
ഒരു കിണ്ടി !


*
മഴ

കുളം
മൂടുമ്പോള്‍
ശ്വാസംമുട്ടി മരിച്ച
ജലജീവികളുടെ
കണ്ണീരാണ്
മുറ്റത്ത്
മഴയായ്‌

കരയുന്നത് !



Ads

..

Advertisements

..