M.K.Khareem |
ഇ-മീഡിയ എഴുത്തുകാർക്ക് സ്വതന്ത്രമായി എഴുതാനുള്ള ലോകമാണ് ഒരുക്കിയിരിക്കുന്നത്. പ്രിന്റ് മീഡിയയിലെ പോലെ ക്ലിക്കുകൾ കൈകടത്തുന്നില്ല. ഇനി കൂട്ടമായി എതിർത്താൽ പോലും സ്വന്തമായി ഒരു ബ്ലോഗുണ്ടാക്കി എഴുതികൊണ്ടിരിക്കുകയുമാവാം. പണം മുടക്കിയോ അല്ലാതെയോ ഇ-മാഗസിനുകൾ ഉണ്ടാക്കാം. നല്ലത് വച്ചുണ്ടാക്കിയാൽ വിശക്കുന്നവർ എത്തുക തന്നെ. എന്നാലും പ്രചരണം അനിവാര്യമാണ്. തേനിരിക്കുന്ന ഇടം തേനീച്ചൾക്ക് വഴിപറഞ്ഞുകൊടുക്കേണ്ടെങ്കിലും നല്ല അക്ഷരങ്ങൾ ഇരിക്കുന്ന ഇടങ്ങൾ വായനക്കാരുടെ ശ്രദ്ധയിൽ എത്തിക്കേണ്ടതുണ്ട്. നല്ലൊരു വായനക്കാരിൽ എത്താനാവണം എഴുത്തുകാരും ഉത്സാഹിക്കേണ്ടത്..
എഴുത്ത് എന്നത് പ്രിന്റ് മീഡിയ, ഇലക്ട്രോണിക് മീഡിയ എന്നീ നിലകളിൽ തിരിഞ്ഞാൽ പോലും കൂടുതൽ വായനാ സൗകര്യം ലഭിക്കുന്നുണ്ട്. നീണ്ട എഴുത്തുകൾ ഇ-ഇടത്ത് കൂടുതൽ വായിക്കപ്പെടുന്നില്ലെന്നത് നേര്. എങ്കിൽ തന്നെ പ്രിന്റിടത്തേക്കാൾ വായന ഇ-ഇടത്തെന്ന് പറയാതെവയ്യ! എഴുത്തും വായനയും സജീവമായിരുന്ന കാലത്താണ് ഞാൻ ഭ്രാന്താലയത്തിൽ നിന്നും കരകയറിയതെന്ന് ഓർക്കാം. എന്നാലിന്ന് ഇരുട്ടിൽ നിന്നും ഇരുട്ടിലേക്ക് കൂപ്പു കുത്തുന്നത് കാണാനാവുന്നു. അതിനർഥം ശരിയായ വായന നടക്കുന്നില്ല എന്നോ തെറ്റ് വായിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നോ ആവാം...
ഏതാനും അക്ഷരങ്ങൾ കൊണ്ടുള്ള പലഹാരം ഉണ്ടാക്കൽ മാത്രമോ രചന. ഭക്ഷണത്തിൽ മായമെന്നതുപോലെ തന്നെ പാകപ്പെടുത്തലിൽ മായമുണ്ടോ എന്ന് എത്ര പേര്‍ ചികഞ്ഞു നോക്കുന്നുണ്ട്. അക്ഷരം സത്യമാണെന്നിരിക്കെ അതെ അക്ഷരങ്ങൾ കൊണ്ട് നുണ വച്ച് വിളമ്പുന്ന ലോകം. അത് ആഗോളീകരണം, അല്ലെങ്കിൽ നവകോളനിവൽകരണ കാലത്ത് ഏറ്റവും കൂടുതൽ പ്രയോഗിക്കപ്പെടുന്നു. നുണകളുടെ അങ്ങാടിയിലൂടെ മനുഷ്യരെ ചലിപ്പിച്ചു ഇടുങ്ങിയ ചിന്താഗതിയിലേക്കും, അവിശ്വാസത്തിലേക്കും നയിക്കുന്നു.
അവിശ്വാസം എന്ന് പറയുന്നത് അത് ദൈവ നിരാസമോ, മത നിരാസമോ അല്ല. അയൽക്കാരനെ, സ്വന്തം സഹോദരനെ പോലും അവിശ്വസിക്കാന്‍ പ്രാപ്തരാക്കുകയാണ് നവകോളനി സൈദ്ധാന്തികർ. അങ്ങനെ ഒരു അവിശ്വാസത്തിലൂടെ കൊണ്ടുപോയി ഭയം എന്ന വ്യാധിയിലേക്ക് എറിയുന്നു. ഇവിടെയാണ് കലഹവും കലാപവും ഉണ്ടാക്കപ്പെടുന്നത് . അത് തന്നെയാണ് സാമ്രാജ്യത്വ ശക്തികൾ ലക്ഷ്യമിടുന്നത്. ഏതൊരു അശാന്തിക്കും യുദ്ധത്തിനും കാരണം നുണയുടെ പ്രചാരണമാണ്. എതൊരു യുദ്ധത്തിലേക്കും നയിക്കുന്നതും അതേ നുണകൾ.
മാധ്യമങ്ങളും സാമ്രാജ്യത്വ ദല്ലാളുമാരും ചേർന്നുള്ളൊരു കൂട്ടുകെട്ട് മനുഷ്യനെ ഭ്രാന്താലയത്തിലേക്ക് ചവിട്ടിതാഴ്ത്തുകയാണ്. അതിനെ ചെറുക്കാൻ എഴുത്തിനും വായനക്കും കഴിയണം. ധർമ്മത്തെ വീണ്ടെടുക്കാൻ അക്ഷരങ്ങൾക്ക് മാത്രമേ കഴിയൂ.. എഴുത്തുകാർ അധികാരകേന്ദ്രങ്ങളുടെ മൂടുതാങ്ങികൾ ആവരുത്. രാജാവ് നഗ്നനെന്ന് വിളിച്ചു പറയുന്നവർക്ക് പട്ടുംവളയും ലഭിക്കില്ല. പട്ടും വളയുമാവരുത് എഴുത്തുകാരുടെ ലക്ഷ്യം. അവർ ജീവിക്കുന്ന കാലത്തെ രേഖപ്പെടുത്തി ദേശത്തെ അഴുക്കു നീക്കി ധർമ്മം സ്ഥാപിക്കാൻ ശ്രമിക്കണം. അതാണ് കലാസാഹിത്യകാരിൽ നിന്നും പ്രകൃതി ആവശ്യപ്പെടുന്നതും...
0 comments: