പുസ്തകം 1, ലക്കം 1 (പൈലറ്റ് ഇഷ്യൂ)
Powered by Blogger.

പുതിയ രചനകള്‍

Showing posts with label tr subrahmanyan. Show all posts
Showing posts with label tr subrahmanyan. Show all posts

മാനവികതയിലേക്കുയരുന്ന മതവിശ്വാസം : ടി.ആര്‍ സുബ്രഹ്മണ്യന്‍

സുബ്രഹ്മണ്യന്‍ ടി.ആര്‍
ഫ്രഞ്ചുവിപ്ലവവും അമേരിക്കന്‍ ആഭ്യന്തരയുദ്ധവുമൊക്കെ നടത്തി വിജയമാഘോഷിച്ച വ്യാവസായിക വിപ്ലവത്തിന്റെ തേരോട്ടം, സമാനമായ രീതിയില്‍ ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളിലും നടത്താനായില്ല. അതിനാലാണ് ചത്ത പശുവിന്റെ തൊലിയുരിഞ്ഞ ദളിതനെ ജീവനോടെ തൊലിയുരിയുന്ന വാര്‍ത്ത ഇന്ത്യന്‍ ദിനപത്രങ്ങളില്‍ ഇന്നും കാണപ്പെടുന്നത്. മുതലാളിത്തവ്യവസ്ഥ പൂര്‍ണമായ തോതില്‍ വികസിക്കണമെങ്കില്‍ ഫ്യൂഡലിസത്തിന്റെ , അതിന്റെ ഭാഗമായ ജാതി,മത ചിന്തകളുടെ വേരറുക്കണമായിരുന്നു. വ്യാവസായിക യുഗത്തിന്റെ തന്നെ സന്തതികളായ കേവലയുക്തിവാദികളുടെ നീണ്ട നിര ഇന്ത്യയെ പോലുള്ള രാജ്യങ്ങളില്‍ ഉയര്‍ന്നു വരാതിരുന്നത്, വ്യാവസായിക വിപ്ലവത്തിന് ഒഴിച്ചുകൂടാനാകാത്ത ബൌദ്ധികമായ അടിത്തറ പാകുന്നതിന് തടസ്സമായി. നമുക്ക് ശ്രീ നാരായണ ഗുരു മുതല്‍ അംബേദ്‌കര്‍ വരെയുള്ള സാമൂഹ്യ പരിഷ്കര്‍ത്താക്കളെകൊണ്ട് തൃപ്തിയടയേണ്ടിവന്നു.
ഇതൊരു പൊതുവായ വിലയിരുത്തലാണെങ്കിലും മാറ്റത്തെ നമുക്ക് ബലം പ്രയോഗിച്ച് മാറ്റിനിര്‍ ത്താനാകില്ല എന്നതാണ് വാസ്തവം. നമ്മുടെ പ്രത്യക്ഷ അറിവിനെ അറിയിക്കാതെയും അത് അതിന്റെ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കും. അതുകൊണ്ടാണല്ലോ പറയനും പുലയനും ബ്രാഹ്മണനുമൊക്കെ ഒന്നിച്ചു യാത്രചെയ്യാനാകുന്ന ബസ്സുകളും വിമാനങ്ങളുമൊക്കെ വ്യവസായശാലകളില്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. നമ്പൂതിരി പല്‍പ്പൊടിയും ബ്രാഹ്മിന്‍സ് ഹോട്ടലുമൊക്കെ നാട്ടില്‍ സുലഭമെങ്കിലും അവ ഏതെങ്കിലും സമുദായങ്ങള്‍ക്ക് മാത്രമല്ല എന്നും നമ്മുടെ മനസ്സിലെ ഇനിയും ശുദ്ധീകരിക്കാത്ത ഫ്യൂഡലിസത്തിന്റെ അവശിഷ്ടങ്ങളെ ലാഭപ്രേരിത വ്യവസ്ഥയില്‍ ഉപയോഗപ്പെടുത്തുക മാത്രമാണ് അതെന്നും നമുക്കറിയാം. ക്രിസ്ത്യാനിക്കോ നായര്ക്കോ മാത്രമായി വ്യവസായി സോപ്പുണ്ടാക്കുന്നില്ല എന്നത് മുന്‍ വ്യവസ്ഥയില്‍ നിന്നും വ്യാവസായിക യുഗത്തിന് ഉള്ള ഗുണപരമായ മാറ്റം തന്നെയാണ്‌.


യൂറോപ്യന്‍ കൊളോണിയലിസത്തോടൊപ്പം യാത്രചെയ്തിരുന്ന ക്രിസ്ത്യാനിറ്റിയുടെ നേര്‍ പകര്‍പ്പല്ല ഇന്നത്തെ ക്രിസ്ത്യീയ സഭകള്‍ . മാറ്റത്തിന്റെ കൊടുങ്കാറ്റ് ആഞ്ഞു വീശിയത് ലാറ്റിനമേരിക്കന്‍ സഭകളിലാണ്. പല പഴയ സങ്കല്‍പ്പങ്ങളും ആ കാറ്റില്‍ പറന്നുപോയി. വിമോചന ദൈവശാസ്ത്രക്കാരുടേത് പാപ വിമോചന പത്രികയുടെ ( indulgence salvation ) കാലഘട്ടത്തിന് നേര്‍ വിപരീതമായ ചിന്തയാണ്. "Sin is not considered as an individual, private, or merely interior reality. Sin is regarded as a social, historical fact, absence of brotherhood and love in relationship among men." പഴയ കണ്ണടകള്‍ മാറ്റി വച്ച് Bible വായിക്കണമെന്ന് ആവശ്യപ്പെടുന്ന അവര്‍ സാമൂഹ്യ അസമത്വത്തിനെതിരായ പോരാട്ടം, ദൈവത്തിന്റെ സന്നിധി തേടിയുള്ള പോരാട്ടമാണെന്ന് വിശ്വസിക്കുന്നു. അനേക നൂറ്റാണ്ടോളം സാമൂഹ്യ മാറ്റത്തിന് കുരിശ്ശായി മാറിയ കുരിശ്ശ് ഏന്തുന്നത് ഇനിമേല്‍ സാമൂഹ്യ മാറ്റത്തിന് വേണ്ടിയാണ് എന്നതാണ് കഴിഞ്ഞ നൂറ്റാണ്ടില്‍ നാം ദര്‍ശിച്ച മാറ്റങ്ങളില്‍ പ്രധാനമായത്.

courtesy: 303magazine.com

മതങ്ങള്‍ തമ്മിലുള്ള സൌഹാര്‍ദ്ദം സാദ്ധ്യമാണോ എന്ന വലിയ സമസ്യക്ക് ഉത്തരം തേടുന്നതിനു മുമ്പ് മതവിശ്വാസികളായ മനുഷ്യര്‍ തമ്മില്‍ സൌഹൃദമായാലെന്താ എന്ന തികച്ചും പ്രായോഗികമായ ചെറിയ ചോദ്യത്തിന് ഉത്തരം കാണേണ്ടിയിരിക്കുന്നു. എല്ലാ മതങ്ങളും അവ രൂപവല്‍ക്കരിച്ച കാലഘട്ടത്തില്‍ നിന്നും വളരെ മാറിപോയിരിക്കുന്നു. മതങ്ങളെ അടിസ്ഥാനമാക്കി ഭരണം നടത്തുന്ന രാജ്യങ്ങളില്‍ പോലും ആ മാറ്റം വ്യക്തമാണ്. ഇത്തരം പുതിയ സാഹചര്യങ്ങളാണ് മതത്തിനു പകരം മനുഷ്യത്വത്തിനു പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പുതിയ ചിന്തകള്‍ ഉയര്ന്നുവരേണ്ടത്.

സാഗരങ്ങളില്‍ മുത്തും രത്നവുമുള്‍പ്പെടെ സര്‍വ്വം സുലഭം. അതില്‍നിന്നും നാം തിരഞ്ഞെടുത്തു ഉപയോഗപ്പെടുത്തുന്നത് ഏതാണ് എന്നതാണ് വിഷയം. ഭീകരവാദികള്‍ ശത്രുക്കളുടെ കഴുത്തറുക്കുമ്പോള്‍ ഉരുവിട്ടുകൊണ്ടിരുന്നത് വിശുദ്ധ വാചകങ്ങളായിരുന്നു. "ഭൂമിയില്‍ കുഴപ്പമുണ്ടാക്കി നാശകാരികളായി തീരരുത് " എന്നതും അതെ വിശുദ്ധ ഗ്രന്ഥത്തിലെ വാചകങ്ങളാണ്. അവിടെയാണ് തിരഞ്ഞെടുപ്പിന്റെ (വ്യാഖ്യാനത്തിന്റെ ) പ്രാധാന്യമേറുന്നത്. മതവും വിശ്വാസവും സാമൂഹ്യ യാഥാര്‍ത്യങ്ങളാണ് എന്നിരിക്കെ, വിശ്വാസികളെ തിരഞ്ഞുപിടിച്ച് അടച്ചാക്ഷേപിക്കാതെ വിശ്വാസങ്ങളിലെ ഗുണപരമായ വശങ്ങളെ തിരിച്ചറിഞ്ഞ് അവ പ്രോത്സാഹിപ്പിക്കപ്പെടുകയാണ് വേണ്ടത്.

മതത്തിന്റെ പേരില്‍ കൈകാലുകള്‍ വെട്ടുന്നതിനെ അനുകൂലിക്കുന്നവരും രണ്ടും നാലും കെട്ടുന്നവരും ഇന്നു വളരെ കുറച്ചു മാത്രമാണ് എന്ന് പറയാം. അതുപോലെതന്നെ കല്യാണം വഴി വിദേശത്തേക്ക് പെണ്‍കുട്ടികളെ 'കയറ്റി അയക്കുന്നതിനെ' എതിര്‍ക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. മതപരമായ ചില ആചാരങ്ങളെ അനുകൂലിക്കുന്ന ചിലര്‍ അനുകൂലിക്കുന്നത് ആ ആചാരങ്ങളെയല്ല എന്നും അത് ആചരിക്കാനുള്ള അവരുടെ സ്വാതന്ത്ര്യത്തെയാണ് എന്നും തിരിച്ചറിയപ്പെടണം. മതത്തിന്റെ ലേബലില്‍ എന്തും നടത്താമെന്ന പഴയ കാഴ്ചപ്പാട് ചോദ്യം ചെയ്യുന്ന പുതിയ കാലത്തിലെ വിശ്വാസികളുടെ മതവിശ്വാസത്തെ ചോദ്യം ചെയ്യേണ്ടതില്ല, കാരണം അത് പുതിയ കാലത്തിനു അനുസൃതമായി രൂപപ്പെടുത്തിയവയാണ് എന്നതുതന്നെ.

അന്ധമായ - കേവലമായ - യുക്തിവാദം ഗുണത്തെക്കാളേറെ ദോഷമാണ് പലപ്പോഴും വരുത്തിവയ്ക്കാറുള്ളത്. വിഡ്ഢിയായ ആസ്തികനേക്കാള്‍ ബുദ്ധിമാനായ നാസ്തികനെയാണ് എനിക്കിഷ്ടം എന്ന് പറഞ്ഞത് വിവേകാന്ദസ്വാമികളാണ്. പക്ഷേ കേവലമായ മതവിരുദ്ധതയെക്കാള്‍ സര്‍ഗാത്മകമായ മതവിശ്വാസമാണ് ഇഷ്ടപ്പെടുന്നതെന്ന ശ്രീ. കെഇ എന്‍ ന്റെ വാക്കുകള്‍ക്കാണ് നിലവില്‍ പ്രസക്തിയേറുന്നതെന്നു തോന്നുന്നു. മനുഷ്യത്വരഹിതമായ അവസ്ഥയോടുള്ള പ്രതിഷേധത്തില്‍ വിശ്വാസികളെകൂടി കണ്ണിചേര്‍ക്കേണ്ടതായിട്ടുണ്ട്. എങ്കിലേ ആ കണ്ണികള്‍ ബലവത്താകൂ.

Ads

..

Advertisements

..